അഴിമതിയിൽ എംഎല്‍എയ്ക്ക് പങ്ക്, കെപിസിസിക്ക് പരാതി; വയനാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നാണ് ആരോപണം. ഡിസിസി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി ഏകപക്ഷീയമായാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് പി വി ബാലചന്ദ്രൻ കെപിസിസിക്ക് അയച്ച പരാതിയിൽ വ്യക്തമാക്കുന്നു.
വയനാട്: വയനാട് കോൺഗ്രസില്‍ (Congress) വീണ്ടും ഭിന്നത. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ (I C Balakrishnan) കെപിസിസി (KPCC) എക്സിക്യൂട്ടീവ് അംഗം പി വി ബാലചന്ദ്രൻ കെപിസിസിക്ക് പരാതി നൽകി. ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നാണ് ആരോപണം. ഡിസിസി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി ഏകപക്ഷീയമായാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് പി വി ബാലചന്ദ്രൻ കെപിസിസിക്ക് അയച്ച പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തെളിവുണ്ടെങ്കിൽ കൊണ്ടു വരട്ടെയെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. പി വി ബാലചന്ദ്രൻ സിപിഎമ്മിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഡിസിസി പുന:സംഘടനയ്ക്ക് പിന്നാലെ ജില്ലയിലെ കോൺഗ്രസിൽ ഉടലെടുത്ത തർക്കം പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്.
നേരത്തെ തെരഞ്ഞെടുപ്പ് സമയത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പി വി ബാലചന്ദ്രൻ രംഗത്ത് വന്നിരുന്നു. കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആൾക്ക് നൽകിയതിലെ അഭിപ്രായ വ്യത്യാസമാണ് അന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. അന്നും പാര്‍ട്ടി വിടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona