വയോധികയെയും കുടുംബത്തെയും താമസ സ്ഥലത്ത് നിന്ന് ഇറക്കിവിട്ടതായി പരാതി; വീട് ഇടിച്ചു തകര്‍ത്തു, സംഭവം പാലക്കാട്
മുന്നറിയിപ്പില്ലാതെയാണ് ഇവരെ ഇറക്കി വിട്ടതെന്നു പരാതിയിൽ പറയുന്നു. ഇറക്കിവിടുക മാത്രമല്ല, ഇവർ താമസിച്ച കെട്ടിടം ജെസിബി കൊണ്ട് ഇടിച്ചു തകർക്കുകയും ചെയ്തു.
പാലക്കാട്: പാലക്കാട് മങ്കര മാങ്കുറുശ്ശിയിൽ വയോധികയേയും കുടുംബത്തെയും താമസ സ്ഥലത്ത് നിന്നും ഇറക്കിവിട്ടതായി പരാതി. മുന്നറിയിപ്പില്ലാതെയാണ് ഇറക്കി വിട്ടതെന്നും പരാതിയിലുണ്ട്. മാങ്കുറിശ്ശി സർവ്വോദയ ഹൌസിൽ ദേവകിയെയും കുടുംബത്തേയുമാണ് ഇറക്കി വിട്ടത്. കഴിഞ്ഞ 4 പതിറ്റാണ്ടായി കുടുംബം ഇവിടെ താമസിച്ചു വരികയായിരുന്നു. ഇവർ താമസിച്ച കെട്ടിടം ജെസിബി കൊണ്ട് ഇടിച്ചു തകർത്തു. വീട്ടു സാധനങ്ങൾ പോലും മാറ്റാൻ സമയം നൽകിയില്ലെന്നും പരാതിയിലുണ്ട്.
രേഖകൾ പ്രകാരം ഇവർ താമസിക്കുന്ന സ്ഥലം പാലക്കാട് സർവ്വോദയ സംഘത്തിന്റെ പേരിലാണ്. സംഘത്തിലെ അംഗങ്ങളും പോലീസും ചേർന്നാണ് ഒഴിപ്പിച്ചത്. ദേവകിയും സർവോദയ സംഘവും തമ്മിലുള്ള കേസിൽ സംഘത്തിന് അനുകൂലമായി വിധി വന്നതാണ് നടപടിക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ദേവകി, മകൻ ഹർഷൻ, ഭാര്യ ഷീന എന്നിവരായിരുന്നു കെട്ടിടത്തിൽ താമസിച്ചത്.