പുതിയ പാർട്ടിയോടും,മറ്റൊരു പാർട്ടിയിലെ ലയനത്തോടും എതിർത്ത്  മാത്യു ടി തോമസും കൃഷ്ണന്‍കുട്ടിയും,ഉടൻ തുടർ നിലപാട് എടുക്കണമെന്ന് സികെ നാണു 

തിരുവനന്തപുരം: ജെഡിഎസ് ദേശീയഘടകം എൻഡിഎക്കൊപ്പം ചേർന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും വ്യക്തമായ നിലപാടെടുക്കാതെ കേരള പാർട്ടി എൽഡിഎഫിൽ പിടിച്ചു തൂങ്ങുന്നു. ദേവഗൗഡയുമായുള്ള ബന്ധം മുറിക്കാതെ എംഎല്‍എ സ്ഥാനം സംരക്ഷിക്കാനുള്ള മാത്യു ടി തോമസിന്‍റേയും കെ.കൃഷ്ണൻകുട്ടിയുടെയും നീക്കത്തിൽ സികെ നാണുവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തമായ എതിർപ്പ് ഉയർത്തുന്നു. ഇന്ന് അന്തിമതീരുമാനമെടുക്കുമെന്ന പ്രഖ്യാപനത്തിലും സംസ്ഥാന നേതൃത്വം മലക്കം മറിഞ്ഞു

കുമാരസ്വാമി അമിത്ഷാക്കും നദ്ദക്കും കൈകോടുത്ത സെപ്റ്റംബർ 22 ന് തന്നെ ബിജെപിക്കൊപ്പമില്ലെന്ന് ആവേശത്തോടെ പ്രഖ്യാപിച്ചതാണ് കേരളപാർട്ടി. പക്ഷെ നാളിത്ര കഴിഞ്ഞിട്ടും ബിജെപി വിരുദ്ധ സോഷ്യലിസ്റ്റ് ലൈൻ നേതാക്കളുടെ വാക്കുകളിൽ മാത്രമായൊതുങ്ങി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും കെ.കൃഷ്ണൻകുട്ടി പങ്കെടുത്തത് എൻഡിഎക്കൊപ്പം ചേർന്ന ജെഡിഎസ് പ്രതിനിധിയായി തന്നെ. കേരള പാർട്ടി ചിഹ്നമോ പേരേ ഇതുവരെ ഉപേക്ഷിച്ചില്ല. കൊച്ചിയിലെ യോഗം എൻഡിഎക്കൊപ്പമില്ലെന്ന് പ്രഖ്യാപിച്ചത് മാത്രമാണ് ആകെ നടന്നത്. ഇന്ന് തിരുവനന്തപുരത്ത് അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു കൊച്ചിയിലെ ധാരണ. പക്ഷെ ഇപ്പോൾ അതിലുമില്ല വ്യക്തത. യോഗമുണ്ടോ എന്ന് പോലും പറയുന്നില്ല.

ജെഡിഎസായി തന്നെ കേരളത്തിൽ ഇടതിനൊപ്പം നൈസായി തുടരാനാണ് മാത്യു ടി തോമസിനും കൃഷ്ണകുട്ടിക്കും ഇഷ്ടം. പാർട്ടി മാറണമെന്ന ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിന്നാലുള്ള അയോഗ്യതാ ഭീഷണിയാണ് പ്രശ്നം. പക്ഷെ എൻഡിഎ ബന്ധം ഉടൻ മുറിച്ച് മാറ്റി എസ് പിയിലോ ആർജെഡിയിലോ ലയിച്ച് അസ്സൽ സോഷ്യലിസ്റ്റാണെന്ന് തെളിയിക്കണമെന്ന നിർബന്ധത്തിലാണ് ഏകെ ദേശീയ വൈസ് പ്രസിഡണ്ട് സികെ നാണു. എൻഡിഎ ബന്ധത്തെ എതിർക്കുന്ന സിഎം ഇബ്രാഹിമിനൊപ്പം ചേർന്നുള്ള നീക്കങ്ങൾക്കാണ് നാണുവിൻറെ ശ്രമം ജെഡിഎസ് നേതൃത്വത്തിൻറെ ഒളിച്ചുകളി സിപിഎമ്മിനെയും വെട്ടിലാക്കുന്നു. നേരത്തെ ഒരുതവണ അന്ത്യശാസനം കൊടുത്തിട്ടും അനക്കമില്ലാത്തതാണ് പ്രശ്നം. ബിജെപി സിപിഎം പാലമാണ് ജെഡിഎസ് എന്ന് ആവർത്തിച്ച് കടന്നാക്രമിക്കുന്നു കോൺഗ്രസ്. എങ്ങും തൊടാതെയുള്ള ജെഡിഎസിൻറെ നില്പിൽ ഇനിയും നടപടിയില്ലെങ്കിൽ ബിജെപി ബന്ധത്തിന്‍റെ പേരിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലാകും

പുതിയ പാർട്ടിയോ? ലയനമോ ? ;ജെഡിഎസ് കേരള ഘടകത്തിൽ ഭിന്നത രൂക്ഷം |JDS Kerala | LDF