ബലാത്സംഗം, എസ്‌സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മുൻകൂർ ജാമ്യത്തിനായി പ്രശോഭ് ശ്രമം തുടങ്ങിയിട്ടുണ്ട്.
പാലക്കാട്: ലൈംഗിക പീഡന കേസിലെ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ തുടരുകയാണ്. പ്രശോഭ് കേരളം വിട്ടിരിക്കാമെന്ന് പൊലീസ് പറയുന്നു. ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്. ബലാത്സംഗം, എസ്‌സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രശോഭിനെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിനിടെ മുൻകൂർ ജാമ്യത്തിനായും പ്രശോഭ് ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ പരാതി. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസ സ്ഥലത്തെത്തി പ്രശോഭ് പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രശോഭിന് ഷാഫി പറമ്പിലുമായും രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ബന്ധം ഉയർത്തി പിടിച്ചാണ് സിപിഎമ്മിൻ്റെ പ്രചാരണം. ഇത് മുൻകൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ധാർമികതയുടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. പ്രശോഭിനെതിരായ ആരോപണം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ അവകാശവാദം. ചൂഷണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും രമേഷ് പിഷാരടി പ്രതികരിച്ചു.


