കോൺഗ്രസിന് തൊലിപ്പുറത്തെ ചികിത്സ മതിയെന്ന് ചെന്നിത്തലയും സുധാകരനും; നേതൃമാറ്റം അനിവാര്യമെന്ന് കൊടിക്കുന്നിൽ
പന്തളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുതൽ തെറ്റ് തിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ ബി ജെ പി നേട്ടം കൊയ്യില്ലായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പുതുമുഖങ്ങൾക്ക് അർഹമായ പരിഗണന നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന് തൊലിപ്പുറത്തെ ചികിത്സ മതിയെന്ന് രമേശ് ചെന്നിത്തലയും കെ സുധാകരനും ഹൈക്കമാൻഡിനെ അറിയിച്ചു. ചെറിയ മാറ്റങ്ങൾ മതിയെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ, സംഘടനാ നേതൃത്വത്തിൽ കാര്യമായ മാറ്റം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. നേതൃമാറ്റത്തിന് ഒരു വിഭാഗം നേതാക്കൾ മുറവിളി കൂട്ടുന്നതിനിടെയാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പന്തളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുതൽ തെറ്റ് തിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ ബി ജെ പി നേട്ടം കൊയ്യില്ലായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പുതുമുഖങ്ങൾക്ക് അർഹമായ പരിഗണന നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനറൽ സെക്രട്ടറിമാരുടേയും വൈസ് പ്രസിഡൻ്റുമാരുടേയും യോഗത്തിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
മണ്ഡലം,ബ്ലോക്ക് കമ്മിറ്റികളുടെ പ്രവർത്തന റിപ്പോർട്ട് ഹൈക്കമാൻഡ് പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതലയുള്ള സെക്രട്ടറിമാർ ഉടൻ റിപ്പോർട്ട് തരണമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. പ്രവർത്തനം മോശമായ കമ്മിറ്റികൾ പുനസംഘടിപ്പിക്കാനാണ് തീരുമാനം. ഒരാഴ്ചക്കകം ഈ നടപടി പൂർത്തിയാക്കും. ബൂത്ത് കമ്മിറ്റികൾ ഉടൻ ചേരാനും തീരുമാനമായിട്ടുണ്ട്.