ശാന്തിവനം; സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് വി ഡി സതീശൻ
ആതിരപ്പള്ളിയിലെ കാട് വെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്ന മന്ത്രി എം എം മണിക്ക് ശാന്തിവനം വിഷയമാകില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
എറണാകുളം: ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. ജൈവ വൈവിധ്യം സംരക്ഷിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കേരളത്തിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്ന നടപടികളാണ് സർക്കാർ നിരന്തരം കൈക്കൊള്ളുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
ആതിരപ്പള്ളിയിലെ കാട് വെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്ന മന്ത്രി എം എം മണിക്ക് ശാന്തിവനം വിഷയമാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ശാന്തിവനത്തിലൂടെയുള്ള വൈദ്യത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം എം മണിയും കെഎസ്ഇബിയും എറണാകുളം ജില്ലാ കലക്ടറും വ്യക്തമാക്കിയിരുന്നു. ഇന്നലെ ചേർന്ന യോഗത്തിന് ശേഷം ശാന്തിവനത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ശാന്തിവനത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതൽ പൊലീസ് സുരക്ഷയിൽ ശാന്തിവനത്തിലെ പൈലിംഗ് നടപടികൾ വീണ്ടും ആരംഭിച്ചു. മറുഭാഗത്ത് പൈലിംഗിനെതിരെ ശാന്തിവനം സംരക്ഷണ സമിതി കുത്തിയിരിപ്പ് സമരവും തുടങ്ങി. സമാധാനപരമായി സമരം ചെയ്യുന്ന പ്രതിഷേധക്കാരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കാൻ ശ്രമിക്കുകയാണെന്ന് സമര സമിതി ആരോപിച്ചു