പൊലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് ദയനീയമായി പരാജയപ്പെട്ടെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടതിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് പ്രതികരണവുമായി എത്തിയത്.
കുഞ്ഞിൻ്റെ കൊലപാതക വാർത്തയില്‍ ഹൃദയം പിളരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കുഞ്ഞുണ്ടായിരുന്നു. കണ്ടുപിടിക്കാമായിരുന്നു. പൊലീസിന്‍റേത് കൃത്യമായ അനാസ്ഥയാണ്. കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നു. ആലുവ അത്ര വലിയ നഗരം ഒന്നുമല്ല. അവിടെയൊന്ന് കറങ്ങി പരിശോധന നടത്താൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് ദയനീയമായി പരാജയപ്പെട്ടെന്നും സതീശൻ പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്ന സ്ഥിതി ഗൗരവതരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൻ പൊലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. പ്രതിയെ കുറിച്ച് സൂചന കിട്ടുകയും സിസിറ്റിവി ക്യാമറയിൽ കുട്ടിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സഹിതം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലപ്പോക്ക് നഷ്ടമാക്കിയത് വിലപ്പെട്ട ജീവനാണെന്നും പൊലീസും സർക്കാരും ഉത്തരം പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എത്രാമത്തെ തവണയാണ് നാം 'മകളേ മാപ്പ്' എന്ന് പറഞ്ഞ് കേഴുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എത്ര തവണയാണ് പൊന്നോമനകളുടെ ചിത്രമിട്ട് നാം ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇന്നും ഒരു മാറ്റവുമില്ലാതെ സംസ്ഥാനത്തെ പൊലീസ് സംവിധാനം ഇവിടെ നിലനിൽക്കുന്നു. ഒട്ടുമേ ഭയമില്ലാതെ അക്രമികളും പീഡകരും സ്വൈര്യവിഹാരം നടത്തുന്നു. സാമൂഹ്യവിരുദ്ധർക്ക് എന്തും ചെയ്യാൻ കഴിയുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ലഹരി ഈ നാട്ടിൽ സുഗമമായി ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read More... അസഫാക്ക് 3 മാസമായി ആലുവയിൽ, ഇന്നലെയും മദ്യപിച്ചെത്തി;കുഞ്ഞിനെ കൊന്നിട്ടാണ് വന്നതെന്നറിഞ്ഞില്ലെന്നും പ്രദേശവാസി
അഞ്ചു വയസ്സുകാരിയുടെ കൊലപാതകിയെ കസ്റ്റഡിയില്‍ കിട്ടിയശേഷം പോലീസ് നടത്തിയ അന്വേഷണം അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പ്രതികരിച്ചു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈയില്‍ കിട്ടിയിട്ടും അന്വേഷണത്തില്‍ അമാന്തം ഉണ്ടായി എന്നതില്‍ തര്‍ക്കമില്ല. നിര്‍ണായകമായ മണിക്കൂറുകളാണ് നടപടികളില്ലാതെ കടന്നുപോയത്. ആ കുരുന്നിന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞു.
