വിഴിഞ്ഞം തുറമുഖം: നിർമാണത്തിനുള്ള കരിങ്കല്ല് വേഗത്തിൽ എത്തിക്കാൻ ധാരണ
ഒന്നാം ഘട്ട നിർമ്മാണത്തിനുള്ള പണി പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിൽ തീരുമാനമായില്ല.ഡിസംബറിൽ പണി തീർക്കണമെന്നാണ് കരാർ.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണത്തിനായി ആവശ്യത്തിന് കരിങ്കല്ല് ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കാൻ ധാരണ. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിളിച്ച യോഗത്തിലാണ് ധാരണ. ചട്ടങ്ങൾ പാലിച്ചുകൊണ്ട് ക്വാറികൾക്ക് അനുമതി നൽകുന്ന നടപടി വേഗത്തിലാക്കാനാണ് ധാരണ.
കരിങ്കല്ല് ക്ഷാമത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഒന്നാം ഘട്ട നിർമ്മാണത്തിനുള്ള പണി പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിൽ തീരുമാനമായില്ല.ഡിസംബറിൽ പണി തീർക്കണമെന്നാണ് കരാർ. 16 മാസം കൂടി അധികം വേണമെന്നാണ് അദാനി ഗ്രൂപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
പദ്ധതിയില്‍ സുപ്രധാനമായ കടലിൽ കല്ലിട്ട് നികത്തിയുള്ള ബ്രേക്ക് വാട്ടർ നിർമാണം കരിങ്കല്ലിന്റെ ലഭ്യത കുറവുമൂലം ഇഴഞ്ഞുനീങ്ങുകയാണ്. 3100 മീറ്ററിലാണ് ബ്രേക്ക് വാട്ടർ അഥവാ വലിയ പുലിമുട്ട് ഉണ്ടാക്കേണ്ടത്. 600 മീറ്റർ മാത്രമാണ് തീർന്നിട്ടുള്ളത്. പ്രതിദിനം 15000 മെട്രിക് ടൺ പാറക്കല്ല് വേണമെന്നാണ് അദാനി ഗ്രൂപ്പ് വിശദമാക്കുന്നത്.