പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കണം, സിപിഐ സംഘടന സമരത്തിലേക്ക്
2013 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷനാണ് ഉള്ളത്. ഈ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ പ്രത്യേകസമിതിയെ നിയമിച്ചിരുന്നു...
തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സിപിഐയുടെ സർക്കാർ ജീവനക്കാരുടെ സംഘടന. പെൻഷൻ പദ്ധതി പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് നൽകിയില്ല. റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
2013 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷനാണ് ഉള്ളത്. ഈ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ പ്രത്യേകസമിതിയെ നിയമിച്ചിരുന്നു. റിട്ട ജില്ലാ ജഡ്‍ജി എസ് സതീശ്ചന്ദ്രബാബുന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ഏപ്രിൽ 30 ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതാണ്.
എന്നാൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വിവരാവകാശരേഖ പ്രകാരം ചോദിച്ചൾ ജോയിന്റ് കൗൺസിലിന് ലഭിച്ച മറുപടിയിൽ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്നാണ് മറുപടി.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ രണ്ട് വർഷത്തിന് ശേഷമാണ് സമിതി തന്നെ രൂപീകരിച്ചത്. ഈ റിപ്പോർട്ട് കിട്ടിയിട്ടും ഇതുവരെയും ഒരു നടപടിയുമെടുത്തില്ല. ഇതിൽ ഇടതുജീവനക്കാർക്ക് കടുത്ത അമർഷമുണ്ട്. ഇതിനിടെയാണ് ജോയിന്റെ കൗൺസിൽ സർക്കാരിനെതിരെ പരസ്യപ്രക്ഷോഭവുമായി രംഗത്ത് വരുന്നത്.