പ്രവര്‍ത്തനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ ബിട്രെയിറ്റിന്  കഴിഞ്ഞില്ല.മോൺസൺ കേസിൽ ഉൾപ്പെട്ട വിവാദ വനിത അനിത പുല്ലയിലിനെ സഭാ സമുച്ചയത്തിൽ കൊണ്ടുവന്നതിലെ ഇടപെടലും തിരിച്ചടിയായി

തിരുവനന്തപുരം :വിവാദങ്ങൾക്കൊടുവിൽ സഭ ടിവി പുനസംഘടനക്ക് ഒരുങ്ങി സര്‍ക്കാര്‍. സ്വകാര്യ കമ്പനിയെ പൂര്‍ണ്ണമായും ഒഴിവാക്കി ഒടിടി അടക്കമുള്ള സാങ്കേതിക നടപടികൾ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കും. സോഷ്യൽ മീഡിയ കൺസൽട്ടൻറ് അടക്കം ആറ് തസ്തികകളിലേക്ക് നിയമനത്തിന് സഭാ ടിവി അപേക്ഷ ക്ഷണിച്ചു.നിയമസഭാ നടപടികൾ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് സഭാ ടിവി തുടങ്ങിയതെങ്കിലും വിവാദങ്ങളാൽ സമ്പന്നമായിരുന്നു പ്രവര്‍ത്തനം.

ഡോക്യുമെന്‍ററികളും വെബ് വീഡിയോ പ്രൊഡക്ഷനും അടക്കം പരിപാടികളുടെ ഗുണനിലവാരം മുതൽ ചെലവഴിച്ച തുക വരെ വിമര്‍ശന വിധേയമായി. ഓടിടി പ്ലാറ്റ് ഫോമും ,സോഷ്യൽ മീഡിയ മാനേജ്മെന്റും ബിട്രെയിറ്റ് എന്ന കരാര്‍ കമ്പനിക്കായിരുന്നു. കമ്പനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികൾ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താൻ നിയമസഭ ഐടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. പ്രവര്‍ത്തനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല എഡിറ്റോറിൽ ടീമുമായി ഗുരുതരമായ അഭിപ്രായ ഭിന്നയും ഉണ്ടായി. ഇതിനിടെ മോൺസൺ കേസിൽ ഉൾപ്പെട്ട വിവാദ വനിത അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന സമയം സഭാ സമുച്ചയത്തിൽ കൊണ്ടുവന്നോടെ ബ്രിട്രെയിറ്റിൻറെ ഇടപെടൽ വലിയ ചർച്ചയായി. വൻ വിവാദം ഉണ്ടായിട്ടും പുതുക്കി നൽകിക്കൊണ്ടിരുന്ന കരാറാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്.

കരാർ പ്രകാരം ബിട്രെയിറ്റ് തയ്യാറാക്കിയ സോഫ്റ്റ് വെയർ സഭാ ടിവിക്ക് കൈമാറും. പ്രോഗ്രാം കോഡിനേറ്റര്‍ , ക്യാമറാമാൻ ക്യാമറ അസിസ്റ്റന്റ് വീഡിയോ എഡിറ്റര്‍ ഗ്രാഫിക് ഡിസൈനര്‍ സോഷ്യൽ മീഡിയ കൺസൾട്ടന്റ് തസ്തികകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാ‍റടിസ്ഥാനത്തിലാകും നിയമനം. സാങ്കേതിക സഹായം നിയമസഭയുടെ ഐടി വിഭാഗം നേരിട്ട് ഏറ്റെടുക്കും. ടെലിവിഷൻ പ്രൊഡക്ഷൻ വേണോ അതോ ഓൺലൈറ്റ് പ്ലാറ്റ്ഫോമിൽ മതിയോ എന്നകാര്യത്തിൽ ഇനിയും നയപരമായ തീരുമാനം വരണം.