ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധം; പൊലീസ് സന്നാഹത്തിൽ മുട്ടമ്പലത്ത് കൊവിഡ് രോഗിയുടെ സംസ്കാരം നടത്തി
ഇന്ന് ഉച്ചയോടെയാണ് മുട്ടമ്പലത്ത് കൊവിഡ് ബാധിതന്‍റെ സംസ്കാരം നാട്ടുകാർ തടഞ്ഞത്. 19 ആം വാർഡ് കൗൺസിലർ ടി എ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ശ്മാശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടുകയും ചെയ്തിരുന്നു.
കോട്ടയം: കോട്ടയം നഗരത്തിൽ മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു. ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ മൃതദേഹം വന്‍ പൊലീസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെയാണ് സംസ്കരിച്ചത്. നേരത്തെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് മരിച്ചത്. മരണ ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ബിജെപി വാർഡ് കൗൺസിലർ ഹരികുമാറിന്‍റെ നേതൃത്വത്തിലാണ് നാട്ടുകാർ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി പ്രതിഷേധിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി മണിക്കൂറുകൾ ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരമായിരുന്നില്ല. ഏറെ ശ്രമത്തിനൊടുവില്‍ നാട്ടുക്കാരെ അനുനയിപ്പിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് രാത്രി വൈകിയും സംസ്കാരം പൂര്‍ത്തിയാക്കിയത്.
ഇന്ന് ഉച്ചയോടെയാണ് മുട്ടമ്പലത്ത് കൊവിഡ് ബാധിതന്‍റെ സംസ്കാരം നാട്ടുകാർ തടഞ്ഞത്. 19 ആം വാർഡ് കൗൺസിലർ ടി എ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ശ്മാശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി. കോവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ ദഹിപ്പിക്കുന്നത് അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ റോഡിൽ കുത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല.
കൊവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ ദഹിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ റോഡിൽ കുത്തിയിരുന്നതോടെ ഇന്ന് സംസ്കാരം വേണ്ടെന്ന് അധികൃതർ തീരുമാനിച്ചിരുന്നു എങ്കിലും ഇന്ന് തന്നെ സംസ്കാരം നടത്തുകയായിരുന്നു. ബിജെപി കൗൺസിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടാക്കിയ പ്രശ്നമാണ് കോട്ടയത്ത് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രതികരിച്ചു. ബോധപ്പൂര്‍വ്വം പ്രശ്നം ഉണ്ടാക്കാന്‍ ബിജെപി കൗൺസിലര്‍ ശ്രമിക്കുകയായിരുന്നുവെന്ന് വി എന്‍ വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.