ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുത്ത മലയാളസിനിമകളെ ചൊല്ലി ഇക്കുറിയും വിവാദം
മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സീ യൂ സൂൺ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്കെതിരെയാണ് പ്രതിഷേധം.
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുത്ത മലയാളസിനിമകളെ ചൊല്ലി ഇക്കുറിയും വിവാദം. തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും നിറഞ്ഞോടിയ സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ സ്വതന്ത്ര സിനിമാപ്രവർത്തകരുടെ സംഘടന രംഗത്തെത്തി. ആദ്യപ്രദർശനം നടത്തുന്ന സിനിമകൾ മാത്രം ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തതണമെന്നാണ് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമയുടെ ആവശ്യം.
മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സീ യൂ സൂൺ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്കെതിരെയാണ് പ്രതിഷേധം. മേളയിൽ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾക്ക് ചലച്ചിത്ര അക്കാദമി നൽകുന്ന സബ്സിഡി തിയറ്ററിലൂടെ കോടികൾ നേടിയ സിനിമകൾക്ക് നൽകുന്ന സ്ഥിതിയാണെന്ന് സംഘടന ആരോപിക്കുന്നു.
റിലീസ് ചെയ്തതും മുഖ്യധാരാ ഇൻഡസ്ട്രിയുടെ ഭാഗമായതുമായ സിനിമകൾ ഒഴിവാക്കണമെന്ന് കഴിഞ്ഞതവണയും സ്വതന്ത്ര സിനിമാപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഐഎഫ്എഫ്കെ വേദിയിൽ മൈക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമുണ്ടായി. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തു. ഐഎഫ്എഫ്കെയിൽ കേരള പ്രീമിയർ നടപ്പിലാക്കുക എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്നതാണ് ചലച്ചിത്ര അക്കാദമിയുടെ നിലപാട്. എന്നാൽ മലയാള സിനിമയുടെ പരിഛേദം എന്ന രീതിയിലാണ് ഇവ അവതരിപ്പിക്കുന്നത് എന്നും ചലച്ചിത്ര അക്കാദമി വ്യക്തമാക്കുന്നു.