വാഹനത്തിന്റെ ഉടമ സിദ്ധിഖ് പത്തോളം  ക്രിമിനൽ കേസിലെ പ്രതിയാണ്. സിദ്ദിഖ് പകൽ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവർത്തകനാണ്. സി പി എം - എസ് ഡി പി ഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവം. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ  വഴിയാണ്  വാഹനം ഏർപ്പാട് ചെയ്തതെന്നും കണ്ണൂർ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. എന്നാൽ, ആരോപണം തള്ളി സിപിഎം രം​ഗത്തെത്തി.

കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. KL 18 AB 5000 എന്ന വാഹനത്തിന്റെ ഉടമ സിദ്ധിഖ് പത്തോളം ക്രിമിനൽ കേസിലെ പ്രതിയാണ്. സിദ്ദിഖ് പകൽ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവർത്തകനാണ്. സി പി എം - എസ് ഡി പി ഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവം. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ വഴിയാണ് വാഹനം ഏർപ്പാട് ചെയ്തതെന്നും കണ്ണൂർ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. എന്നാൽ, ആരോപണം തള്ളി സിപിഎം രം​ഗത്തെത്തി.

താൻ ആർക്കും കാർ വാടകയ്ക്ക് എടുത്ത് നൽകിയിട്ടില്ല എന്ന് പി മോഹനൻ പ്രതികരിച്ചു. ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ്റെ ആരോപണത്തെക്കുറിച്ച് അറിയില്ല. യെച്ചൂരിക്ക് കാർ ഏർപ്പാടാക്കിയത് താനല്ല. കണ്ണൂർ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. ചുണ്ടേൽ സിദ്ദിഖിനെ അറിയില്ല എന്നും പി മോഹനൻ പറഞ്ഞു.

ബിജെപിയുടേത് അപവാദ പ്രചാരണം മാത്രമെന്ന് എം വി ജയരാജൻ പ്രതികരിച്ചു. പാർട്ടി കോൺ​ഗ്രസിലേക്ക് 58 വാഹനം ആകെ വാടകയ്ക്കെടുത്തു. വാഹനം നൽകിയവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല. കുറഞ്ഞ പണത്തിന് വാഹനം നൽകിയവരെയാണ് തെരഞ്ഞെടുത്തത്. ബിജെപിയുടെ ആരോപണം പരിഹാസ്യവും നീചവുമാണ്. മോഹനൻ മാസ്റ്റർക്ക് ഇതുമായി ബന്ധമില്ല. കാലിക്കറ്റ് ടൂർസ് ആന്റ ട്രാവൽസ് വഴിയാണ് വാഹനം വാങ്ങിയത്.

സീതാറാം യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് മറ്റൊരു വാഹനമാണ്. അത് KL 13 AR 2707 എന്ന വാഹനമാണ്. യെച്ചൂരി ഉപയോഗിച്ച അതേ വാഹനമാണ് നേരത്തെ ഏഴിമലയിൽ രാഷ്ട്രപതി എത്തിയപ്പോൾ അകമ്പടി വാഹനമായി ഉപയോഗിച്ചത്. നിരവധി കേണൽ മാർ എത്തിയതും ഇതേ വാഹനത്തിലാണ്. വിമാനത്താവളത്തിൽ നിന്ന് വന്നതാണ് ആരോപണം ഉന്നയിക്കുന്ന വാഹനം. വാഹന ഉടമയും ഡ്രൈവറും പ്രതിനിധി സമ്മേളനത്തിൽ വന്നില്ല. സിദ്ദിഖ് ആരാണെന്ന് പോലും അറിയില്ല. എസ് ഡി പി ഐയും സി പി എമ്മും തമ്മിൽ ബന്ധമെന്ന് ആരെങ്കിലും പറയുമോ. നിരവധി സിപിഎം പ്രവർത്തകരെയാണ് എസ്ഡിപിഐ കൊന്നത്. അവരുമായി എങ്ങനെ കൂട്ട് കൂടാനാണെന്നും എം വി ജയരാജൻ ചോദിച്ചു.