കൊവിഡിനെതിരെ കൺവാലസന്റ് പ്ലാസ്മ ചികിത്സ പരീക്ഷിക്കാൻ കേരളം
രോഗം പൂര്‍ണമായി മാറിയവരില്‍ നിന്നാണ് രക്തം സ്വീകരിക്കുക. ഇങ്ങനെയുള്ളവരുടെ രക്തത്തില്‍ അണുബാധയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികൾ ഉണ്ടാകും
തിരുവനന്തപുരം: കൊവിഡ് രോഗത്തിനെതിരെ വൻ പരീക്ഷണത്തിനൊരുങ്ങി കേരളം. കൊവിഡ് രോഗം ഭേദമായവരുടെ രക്തം രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകാനാണ് നീക്കം. കണ്‍വാലസന്‍റ് പ്ലാസ്മ എന്ന് അറിയപ്പെടുന്ന ഈ ചികിത്സ പരീക്ഷിക്കാൻ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ഐസിഎംആറില്‍ നിന്നും അനുമതി ലഭിച്ചു . ഇനി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി കിട്ടിയാൽ രോഗികളില്‍ പ്രയോഗിച്ച് തുടങ്ങും.
രോഗം പൂര്‍ണമായി മാറിയവരില്‍ നിന്നാണ് രക്തം സ്വീകരിക്കുക. ഇങ്ങനെയുള്ളവരുടെ രക്തത്തില്‍ അണുബാധയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികൾ ഉണ്ടാകും. ഈ കാരണത്താലാണ് കൊവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ചികിത്സക്കായി രക്തം ഉപയോഗിക്കുന്നത്. ഈ ആന്‍റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും.
ആരില്‍ നിന്നൊക്കെ രക്തം സ്വീകരിക്കണം , ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്നതിനും കൃത്യമായ മാനദണ്ഡമുണ്ടാക്കും.
കണ്‍വാലസന്‍റ് ചികില്‍സ നടത്തുന്നവരുടെയും സാധാരണ ചികിത്സ തേടുന്നവരുടെയും രോഗം ഭേദമാക്കാനെടുക്കുന്ന സമയം താരതമ്യം ചെയ്യും. അനുമതി കിട്ടിക്കഴിഞ്ഞാൽ ശ്രീചിത്രക്കൊപ്പം തിരുവനന്തപുരത്തെ അടക്കമുള്ള പ്രധാന മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഇതിനുള്ള സൗകര്യമൊരുക്കും.