സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇടനിലക്കാരൻ ഷാജ് കിരണിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.

കൊച്ചി : എല്ലാ അന്വേഷണവുമായും (investigation) താൻ സഹകരിക്കുന്നുണ്ടെന്ന് ഷാജ് കിരൺ (shaj kiran). തന്‍റെ ഫോണുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗൂഢാലോചന കേസിൽ നാളെ പാലക്കാട്‌ കോടതിയിൽ രഹസ്യ മൊഴി നൽകും. പിന്നീട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഷാജ് കിരൺ പറഞ്ഞു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇടനിലക്കാരൻ ഷാജ് കിരണിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ. 

'സ്വപ്ന പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമം നടന്നു', ആവർത്തിച്ച് ഷാജ് കിരൺ

സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമ൦ നടന്നതായി ഷാജ് ആവർത്തിച്ചു. 'സ്വപ്ന പറഞ്ഞ പല കാര്യങ്ങളും കെട്ടിച്ചമച്ചതാണ്. വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിച്ചു. താൻ ഡിജിപിക്ക് നൽകിയ പരാതി പ്രകാരമുള്ള കാര്യങ്ങളും വിശദീകരിച്ചതായും ഷാജ് വ്യക്തമാക്കി'. 

തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം നേരത്തെ ഷാജിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്തിരുന്നു. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുടെ കേസിൽ ഇടപെട്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. അതേ സമയം, കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്നാണ് ഷാജ് ഉയർത്തുന്ന വാദം. ഈ പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടി. 

അതേ സമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും സത്യവാങ് മൂലത്തിലുണ്ട്. 

2017 ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 2017 സെപ്തംബർ 27ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിന്ന് താനുൾപ്പെടെയുള്ളവരെ മാറ്റിനിർത്തി. തുടർന്ന് മകളുടെ വ്യവസായ സംരംഭത്തിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ പിന്തുണ തേടി. ഈ വിഷയത്തിൽ ഷാർജയിലെ ഐടി മന്ത്രിയുമായി അദ്ദേഹം കൂടുതൽ ചർച്ചകൾ നടത്തി. എന്നാൽ ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണം അത് പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കോവളത്ത് വച്ച് ഷാർജ ഭരണാധികാരിയുടെ ഭാര്യക്ക് ഒരു സമ്മാനം നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. എന്നാൽ ഇത്തരം സമ്മാനങ്ങൾ അവർ സ്വീകരിക്കില്ല എന്ന് പറഞ്ഞ് താനാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ പിന്തിരിപ്പിച്ചതെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.