Asianet News MalayalamAsianet News Malayalam

കൊറോണബാധ: ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, വാർത്താസമ്മേളനം 3 മണിക്ക്

അൽപസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് നേരിട്ടൊരു അറിയിപ്പ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. 

coronavirus health minister calls a high level meet at trivandrum will meet pinarayi vijayan
Author
Thiruvananthapuram, First Published Jan 30, 2020, 2:33 PM IST

തിരുവനന്തപുരം: മലയാളി വിദ്യാർത്ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ അൽപസമയത്തിനകം ആരോഗ്യമന്ത്രി നേരിട്ടു കാണും. എന്താണ് തുടർനടപടികളെന്നതിൽ വിശദമായ വിവരങ്ങൾ ധരിപ്പിക്കും.

കേന്ദ്രആരോഗ്യമന്ത്രാലയവുമായി സംസ്ഥാനം ബന്ധപ്പെട്ടു വരികയാണ്. രോഗം ബാധിച്ച വിദ്യാർത്ഥിയുടെ വിശദാംശങ്ങളും തുടർചികിത്സ എങ്ങനെ വേണമെന്നതും പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നതും അടക്കം വിശദമായ വിവരങ്ങളും പരിശോധിച്ച് വരികയാണ്.

ഇപ്പോൾ നിലവിൽ രോഗം ബാധിച്ച വിദ്യാർത്ഥി എവിടെയാണെന്നതിൽ സ്ഥിരീകരണമില്ല. കേരളത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയാണോ അതോ പുറത്താണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. നിരവധി മലയാളി വിദ്യാ‍ർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് വുഹാൻ യൂണിവേഴ്‍സിറ്റി. ചൈനയിൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതും, പിന്നീടത് പടർന്നുപിടിച്ചതും വുഹാൻ പ്രവിശ്യയിലാണ്. 

അൽപസമയത്തിനകം ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. സെക്രട്ടേറിയറ്റിലാകും വാർത്താ സമ്മേളനം. ഇതിൽ വിശദമായ വിവരങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കെ കെ ശൈലജയുടെ വാർത്താ സമ്മേളനം തത്സമയം കാണാം: 

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ കണക്ക് (ഇന്നലെ വൈകിട്ട് ലഭ്യമായത് വരെ) ഇങ്ങനെയാണ്:

ആകെ സംസ്ഥാനത്തെമ്പാടും നിരീക്ഷണത്തിലുള്ളത് 806 പേരാണ്.

ചൈനയിൽ നിന്ന് വന്നവരെയാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്

ഇതിൽ 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്

ഇതിൽ ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്തു

ബാക്കിയുള്ളവരെല്ലാം വീട്ടിലാണ് ചികിത്സയിലുള്ളത്

16 പേരുടെ രക്തസാമ്പിളുകൾ പുനെ വൈറോളജി ലാബിൽ അയച്ചിരുന്നു

അതിൽ പത്ത് പേരുടെ ഫലം വന്നിരുന്നു. അതെല്ലാം നെഗറ്റീവായിരുന്നു

ഇനി വരാനുള്ളത് ആറ് പേരുടെ ഫലമാണ്

ഇന്ന് നാല് ടെസ്റ്റ് റിസൽട്ടുകൾ പുറത്തുവന്നിരുന്നു

ഇതിൽ മൂന്ന് പേരുടെയും നെഗറ്റീവാണ്, ഇതിൽ ഒന്നാണ് പോസിറ്റീവ് എന്നാണ് സംശയിക്കുന്നത്

Follow Us:
Download App:
  • android
  • ios