കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് ഷംസീറാണെന്ന നസീറിന്‍റെ വാദം തള്ളി സിപിഎം; പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ്
ഈ മാസം പതിനെട്ടാം തീയതിയാണ് തലശ്ശേരി കായത്ത് റോഡിൽ വച്ച് സിഒടി നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്
കോഴിക്കോട്: വടകരയിലെ വിമത സ്ഥാനാർത്ഥി സി ഒ ടി നസീറിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ്. അതേസമയം തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയത് തലശ്ശേരി എംഎൽഎ എ എൻ ഷംസീറാണെന്ന നസീറിന്റെ ആരോപണം തള്ളുകയാണ് സി പി എം. പൊലീസ് അന്വേഷണത്തെ തടയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
ഈ മാസം പതിനെട്ടാം തീയതിയാണ് തലശ്ശേരി കായത്ത് റോഡിൽ വച്ച് സിഒടി നസീറിന് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. നസീറിനെ വെട്ടിയ കതിരൂർ സ്വദേശി അശ്വന്ത് പിടിയിലായി. പ്രതികളെ സഹായിച്ച കൊളശേരി സ്വദേശി സോജിത്തും അറസ്റ്റിലായി. ബാക്കിയുള്ള രണ്ടുപേരെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും ഇവരുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് തലശ്ശേരി പൊലീസ് അറിയിച്ചു.
കേസിലെ ഗൂഡാലോചനകൂടി പുറത്തുകൊണ്ടുവരണമെന്നാണ് നസീറിന്റെ ആവശ്യം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ് നസീർ. ആക്രമണം ആസൂത്രണം ചെയ്തത് തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണ് എന്നാണ് നസീർ കരുതുന്നത്. സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി ചോദ്യചെയ്തതിനാൽ ഷംസീറിന് തന്നോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു.
തലശേരി എംഎൽഎയെ സംശയമുണ്ടെന്ന കാര്യം പൊലീസിനെ അറിയിച്ചിരുന്നു എന്നും നസീർ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ 2പേരും സിപിഎം അനുഭാവികൾ ആണെന്നതിനാൽ സിപിഎം പ്രതിരോധത്തിലാണ്. പാർട്ടിക്കോ ശംസീറിനോ ആക്രമണത്തിൽ പങ്കില്ല എന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം