രണ്ടുപേരുടെയും കയ്യിൽ ഓരോ സിറിഞ്ചും കണ്ടെത്തിയിരുന്നു. മരുന്ന് കുത്തി വെച്ചാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് യുവ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചില സാമ്പത്തിക പ്രശ്നങ്ങൾ കുടുംബം നേരിട്ടിരുന്നതായി സുഹൃത്തുക്കൾ നാട്ടുകാരും പറഞ്ഞു. രാമപുരം കുടപ്പുലം സ്വദേശി വിഷ്ണു നായരും ഭാര്യ രശ്മിയേയുമാണ് ഇന്ന് ഇവർ താമസിച്ചിരുന്ന ഈരാറ്റുപേട്ട പനക്കപ്പാലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്ഭാവിക മരണത്തിന് കേസ് എടുത്ത് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം തുടങ്ങി.
വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ രണ്ടുപേരും കെട്ടിപ്പിടിച്ച നിലയിലായിരുന്നു. രണ്ടുപേരുടെയും കയ്യിൽ ഓരോ സിറിഞ്ചും കണ്ടെത്തിയിരുന്നു. മരുന്ന് കുത്തി വെച്ചാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടാണ് മരിച്ച രശ്മി. നിർമ്മാണ കരാറുകാരനാണ് വിഷ്ണു. ഇവർ കുറച്ച് നാളായി സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നുവെന്നാണ് വിവരം. ബ്ലേഡ് മാഫിയ സംഘത്തിന്‍റെ ഭീഷണ നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്നു രാവിലെ സുഹൃത്തുക്കൾ ഇരുവരെയും ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ മുറിക്കുള്ളിൽ വിഷ്ണുവിന്‍റേയും രശ്മിയടേയും മൃതദേഹം കണ്ടത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


