ഷൂ ഏറ്, എങ്ങനെ വധശ്രമമാകും? പൊലീസിനോട് കോടതിയുടെ ചോദ്യം; 'മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം'
പ്രതികളെ ഉപദ്രവിക്കാൻ പൊലീസ് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു.
![court criticize police on throwing sho against nava kerala bus sts court criticize police on throwing sho against nava kerala bus sts](https://static-ai.asianetnews.com/images/01hg19e8f8ttfzn0118dkn85ex/navakerala-sadas--1-_363x203xt.jpg)
കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു.
പൊലീസ് ഉപദ്രവിച്ചതായി കോടതിയിൽ ഹാജരാക്കിയ പ്രതികൾ വെളിപ്പെടുത്തി. പ്രതികളെ ഉപദ്രവിക്കാൻ പൊലീസ് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പ്രതികളെ മർദ്ദിച്ച പൊലീസുകാർക്കെതിരായ പരാതി വിശദമായി എഴുതി നൽകാനും കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് അകത്തേക്ക് ഷൂ വീണില്ലല്ലോ എന്നും പിന്നെങ്ങനെ വധശ്രമം നിലനിൽക്കുമെന്നും പൊലീസിനോട് കോടതി ചോദിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തായിരുന്നു കോടതി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതും പൊലീസിനെ വിമർശിച്ചതും.
ഇന്നലെ, പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ള എറിയാൻ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
നവ കേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു, പ്രതി മുമ്പ് സിപിഎം ജാഥയിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ