ഫ്ലാറ്റ് പീഡന കേസ്; പ്രതി മാര്‍ട്ടിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, കോടതിയെ പൊലീസ് അപമാനിച്ചെന്ന് പ്രതി
കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി മാർട്ടിൻ ജോസഫിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കെ അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരം എന്ന് പ്രതിഭാഗം വാദിച്ചു. കോടതിയെ പൊലീസ് അപമാനിച്ചെന്ന പ്രതിയുടെ വാദത്തോട് അത് സാരമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്.