ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പെൺകുട്ടിയെ എഎസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. 

വയനാട്: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഎസ്ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എഎസ്ഐ ടി ജി ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കൽപ്പറ്റ പോക്സോ കോടതി തള്ളിയത്. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പെൺകുട്ടിയെ എഎസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതി ടി ജി ബാബു ഒളിവിലാണ്. പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

പെൺകുട്ടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതി ടി ജി ബാബു ഒളിവിൽ പോയി. അറസ്റ്റ് വൈകിപ്പിച്ചതിലൂടെ അമ്പലവയല്‍ എഎസ്ഐയ്ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്ന് ആരോപണം ഉയര്‍ന്നു. അറസ്റ്റ് വൈകുന്നതിൽ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവധ ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു. ഊട്ടിയിൽ തെളിവെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സോബിൻ, സിപിഒ പ്രജിഷ എന്നിവർക്കെതിരെ നടപടിയുണ്ടായിട്ടില്ല.