നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി നല്‍കിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Assault case) തുടർ അന്വേഷണം ആരംഭിക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടീസ് നൽകും. ബാലചന്ദ്രന്‍റെ വെളിപ്പെടുത്തൽ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽതന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. ഇതൊടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും നൽകിയിരുന്നു.

Read More : നടിയെ ആക്രമിച്ച കേസ്; അട്ടിമറി ശ്രമം, പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

സാക്ഷി വിസ്താരത്തിനായി കോടതി ചേർന്നപ്പോൾ വിചാരണ നിർത്തിവെക്കണമെന്ന അപേക്ഷ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ജനുവരി നാലിലേക്ക് കേസ് മാറ്റുകയായിരുന്നു. കേസിൽ ഇതുവരെ 202 സാക്ഷികളെ കോടതി വിസ്തരിച്ചു. അവസാന സാക്ഷി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ആണ്. പ്രോസിക്യൂട്ടൽ രാജിവെച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥന്‍റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിചാരണ കോടതി നടപടികൾ ചോദിയം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആക്രമിക്കപ്പെട്ട നടിയും വിചാരണ നടപടികളിലെ പോരായ്മകൾ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചേക്കും.

Read More : തന്നെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി; മുഖ്യമന്ത്രിക്ക് കത്ത്

അതേസമയം കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ നടന്‍ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതിയുമായി രം​ഗത്തെത്തി. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിക്കുന്നു. കോടതിയിലെ കേസ് അട്ടിമറിക്കാൻ ആണ് അഭിമുഖം വഴി ശ്രമിക്കുന്നത്. പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്. 202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിൻ്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്നാണ് ദിലീപിന്‍റെ ആരോപണം.