എന്‍ഡോസള്‍ഫാന്‍ ബാധിതർക്ക് കൈത്താങ്ങ്; കഴിഞ്ഞ മാസങ്ങളില്‍ മുടങ്ങിയ സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കുള്ള ധനസഹായം കഴിഞ്ഞ മാസങ്ങളില്‍ മുടങ്ങിയിരുന്നു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് കഴിഞ്ഞ മാസങ്ങളില്‍ മുടങ്ങിയ സാമ്പത്തിക സഹായം വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ കുറിച്ചുള്ള പതിവ് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ- 7, കാസർകോട്- 2, കോഴിക്കോട്- 1 എന്നിങ്ങനെയാണ് കണക്ക്. ഇവരില്‍ ഏഴ് പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി എന്ന ആശ്വാസ വാർത്തയും മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തില്‍ 373 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 228 പേർ.
കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആൺകുഞ്ഞു പിറന്നത് സന്തോഷം നൽകുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Read more: 'ഹെബിഈഡന്‍ ഒന്നരക്കോടി അനുവദിച്ചു, ഊരാളുങ്കല്‍ സൊസൈറ്റി രണ്ട് കോടി' ; കണക്കുകള്‍ ഇങ്ങനെ
'നമ്മുടെ സംസ്ഥാനത്ത് ആൾ താമസമില്ലാത്ത വീടുകളും ഫ്ളാറ്റുകളും പതിനായിരക്കണക്കിനുണ്ട്. ഇവയുടെ കണക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കും. ഒരു അടിയന്തരസാഹചര്യം വന്നാൽ ഇവ ഉപയോഗിക്കാമോ എന്നറിയാനാണിത്' എന്നും വാർത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക