ആശങ്കയൊഴിയാതെ പരിയാരം; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 37 ആരോഗ്യപ്രവർത്തകർക്ക്
നിലവിൽ 140ലധികം ആരോഗ്യപ്രവർത്തകർ ക്വാറൻ്റീനിലാണ്. ഇവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളൊന്നുമില്ല.
കണ്ണൂർ: കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്ത് ആശങ്കയേറുന്നു. ഇത് വരെ 37 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. ഇതര രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയ 12 പേർക്കും രോഗം സ്ഥിരീകിച്ചു. നിലവിൽ 140ലധികം ആരോഗ്യപ്രവർത്തകർ ക്വാറൻ്റീനിലാണ്. ഇവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയിലെ ചികിത്സ സൗകര്യം കൂട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ ജിലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 47 പേരിൽ 31 പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഒരു ആരോഗ്യ പ്രവർത്തകനും, എസ്ഐക്കും കൊവിഡ് ബാധിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ അനസ്ത്യേഷ്യോളനിസ്റ്റാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ.
തലശ്ശേരി പൊലീസ് കൺട്രോൾ റൂമിലെ എസ്ഐ, ഡിവൈഎസ്പി ഉൾപ്പെടെ 30 പോലീസുകാർ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി ഓഫീസും, കൺട്രോൾ റൂമും താൽക്കാലികമായി അടച്ചു.
പരിയാരത്ത് നിലവിൽ ചികിത്സ അത്യാഹിത രോഗികൾക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനം ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എൻ്റോളജി, കമ്യൂണിറ്റി മെഡിസിൻ , സി ടി, എം ആർ ഐ സ്കാൻ യൂണിറ്റുകൾ താൽക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ ക്വാറൻ്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.