Asianet News MalayalamAsianet News Malayalam

18 പേർക്ക് കൊവിഡ്, പ്രതിസന്ധി, പൂരം പ്രദർശനം നിർത്തി, വെടിക്കെട്ടിനും കാണികൾ പാടില്ല

വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 18 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

covid 19 pooram exhibition merchants workers tested positive
Author
Thrissur, First Published Apr 20, 2021, 2:21 PM IST

തൃശ്ശൂർ: തൃശ്ശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദർശനം പൂരം കഴിയുന്നത് വരെ നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. 

ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേർന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ റൗണ്ടിൽ നിന്ന് പൂർണമായും ഒഴിവാക്കും. സാമ്പിൾ വെടിക്കെട്ട് കുഴിമിന്നൽ മാത്രം. വെടിക്കെട്ടിന്‍റെ സജ്ജീകരണങ്ങൾ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥർ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും. 

അതേസമയം, പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളിൽ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക. എന്നാൽ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകൽപ്പൂരം ചടങ്ങ് മാത്രമായിട്ടേ നടക്കൂ. 

നഗരം ഇത്തവണ 23, 24 തീയതികളിൽ തൃശ്ശൂർ നഗരം പൊലീസ് ഏറ്റെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂർണമായി അടയ്ക്കും. പാസ്സുള്ളവർക്ക് റൗണ്ടിലേക്കുള്ള എട്ട് വഴികളിലൂടെ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. രണ്ടായിരം പൊലീസുദ്യോഗസ്ഥരാണ് ക്രമസമാധാനച്ചുമതല നിർവഹിക്കാനായി ഡ്യൂട്ടിയിലുണ്ടാവുക. 23. 24 തീയതികളിൽ സ്വരാജ് റൗണ്ടിൽ ഗതാഗതം നിരോധിക്കും. 

ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങൾക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേർ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങൾക്കൊപ്പം എത്തുന്നവർക്ക് കൊവിഡ് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. 

പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകൾ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. 

കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിർത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ധാരണയായിരുന്നത്.

ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. 

പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്‍റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. മഠത്തിൽവരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.

പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം. 

പൂരം നടത്തിപ്പിന്‍റെ ചുമതല, ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് നൽകിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios