കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാൻ അനുമതി. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂരസർവീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

നിയന്ത്രണങ്ങളോട് ജനം പൊതുവേ അനുകൂലമായാണ് ഇന്നലെ പ്രതികരിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ അത്യാവശ്യക്കാർ മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയത്. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. കെഎസ്ആർടി 60 ശതമാനം സർവ്വീസ് തുടങ്ങിയെങ്കിലും ആളുകൾ കുറഞ്ഞതോടെ വീണ്ടും പലയിടത്തും സർവ്വീസ് കുറച്ചു.നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ ഇന്നും രാവിലെ മുതൽ പൊലീസ് രംഗത്തിറങ്ങും.

കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സർവ്വകക്ഷിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. എല്ലാ വാരാന്ത്യദിവസങ്ങളിലും നിയന്ത്രണം തുടർന്നേക്കാം. കടകളുടെ പ്രവർത്തന സമയത്തിൽ കൂടുതൽ നിയന്ത്രണങ്ങളും വരാൻ ഇടയുണ്ട്