Asianet News MalayalamAsianet News Malayalam

കരുതലോടെ മതി പൂരം, റൗണ്ടിൽ സംഘാടകർ മാത്രം, പൊതുജനം പാടില്ല, നിയന്ത്രണങ്ങളിങ്ങനെ

പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം. തീരുമാനം സമ്മതമെന്ന് പാറമേക്കാവ്. യോഗം ചേർന്ന് തീരുമാനിക്കാമെന്ന് തിരുവമ്പാടി.

covid 19 thrissur pooram 2021 will be conducted with strict restrictions
Author
Thrissur, First Published Apr 19, 2021, 5:26 PM IST

തൃശ്ശൂർ: കർശനനിയന്ത്രണങ്ങളോടെ മാത്രം ഈ വർഷത്തെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നും കാണികൾ വേണ്ടെന്നുമാണ് തീരുമാനമായത്. 

നിയന്ത്രണങ്ങൾ ഇങ്ങനെ:

ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. 

പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്‍റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. മഠത്തിൽവരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.

പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം. 

പൂരം നടത്തിപ്പിന്‍റെ ചുമതല, ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് നൽകിയിരിക്കുന്നത്. 

നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സമ്മതമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം അന്തിമനിലപാട് യോഗം ചേർന്ന് തീരുമാനിക്കാമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചിരുന്നു.തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് സർജറി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. രവീന്ദ്രൻ, കമ്മ്യൂണിറ്റി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ. ബിനു അറീക്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ഈ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പൂരത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളിൽ ധാരണയായിരിക്കുന്നത്. 

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ദേവസ്വങ്ങളെ നിലപാട് മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് സൂചന. വലിയ ആൾക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാൽ അത് കൊവിഡിന്‍റെ വൻവ്യാപനത്തിന് ഇടയാക്കുമെന്ന വലിയ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയർന്നിരുന്നതാണ്. എന്നാൽ പൂരം ചടങ്ങുകളടക്കം ഒഴിവാക്കാൻ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങൾ സർക്കാർ പ്രതിനിധികളുമായി നടത്തിവരുന്ന ചർച്ചകളിലാണ് നിലപാട് മയപ്പെടുത്താൻ തയ്യാറാകുന്നത്. പൂരം കാണികളെ ഒഴിവാക്കി നടത്താൻ തീരുമാനിച്ചാൽ അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.

പൂരത്തിന് കാണികളെ അനുവദിക്കുന്ന കാര്യത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. ഇതിനായി കൊവിഡ് ജാഗ്രത പോർട്ടലിലോ ജില്ലാ ഭരണകൂടം സജ്ജീകരിച്ച പ്രത്യേക പോർട്ടലിലോ റജിസ്റ്റർ ചെയ്യണം. ഇവിടെ നിന്ന് കിട്ടുന്ന പാസ് ഉപയോഗിച്ചേ റൗണ്ടുകളിലേക്ക് പ്രവേശിക്കാനാകൂ. റൗണ്ടുകൾക്ക് ചുറ്റും പൊലീസ് പരിശോധനയുണ്ടാകും. റൗണ്ടുകൾക്ക് ചുറ്റും നിന്ന് വെടിക്കെട്ടോ കുടമാറ്റമോ കാണാനാകില്ല. പൂരം എക്സിബിഷന് പകുതി സ്റ്റാളുകളേ ഉണ്ടാകൂ എന്നിങ്ങനെ കർശനനിയന്ത്രണങ്ങൾ നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാൽ നിരവധി ആളുകൾ ഇരച്ചെത്തിയാൽ ഈ നിയന്ത്രണങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനിന്നിരുന്നത്. 

Follow Us:
Download App:
  • android
  • ios