സാമ്പത്തിക പ്രതിസന്ധിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ആവശ്യപ്പെടുന്നത് 170 കോടി
ശമ്പളവും പെൻഷനും കൊടുക്കാൻ പോലും പണമില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്.
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശമ്പളവും പെൻഷനും അടക്കം പ്രതിസന്ധിയിലാണെന്നാണ് ബോര്‍ഡ് പറയുന്നത്. അടുത്തമാസം ശമ്പള വിതരണത്തിന് പോലും പണം തികയാത്ത അവസ്ഥയാണ്. അതുകൊണ്ട് സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നാണ് ആവശ്യം. പ്രതിസന്ധി മറികടക്കാൻ 170 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ശമ്പളം പെൻഷൻ വിതരണത്തിന് വേണ്ടി മാത്രം അമ്പത് കോടി രൂപ ആവശ്യമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു .
ഒരുമാസത്തെ ശമ്പളത്തിനും പെൻഷനും മാത്രം ബോർഡിന് വേണ്ടത് 50 കോടി രൂപ. മറ്റ് നിത്യചെലവുകൾ വേറെ. ഈ മാസത്തെ ശമ്പളം ഇന്നലെ നൽകി. 45 ദിവസമായി അടച്ചിട്ടിരിക്കുന്നതിനാൽ 1248 ക്ഷേത്രങ്ങളിൽ നിന്ന് വരുമാനമില്ല,400 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സർക്കാരിനോട് പണം ആവശ്യപ്പെട്ടതെന്നാണ് ബോർഡ് വിശദീകരണം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സർക്കാർ ബോർഡിന് 100 അനുവദിച്ചിരുന്നു. ഇതിൽ 30 കോടി മാത്രമാണ് നൽകിയതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബോർഡ് ഒരു കോടി രൂപമാത്രമാണ് നൽകിയത് സർക്കാരാണ് ബോർഡിനെ എപ്പോഴും സഹായിക്കുന്നതെന്നും അതിനാൽ ഇത് വിവാദമാക്കേണ്ടതില്ലെന്നുമാണ് വിശദീകരണം. 1995ന് ശേഷം ആദ്യമായാണ് ബോർഡ് ക്ലർക്ക് നിയമനം നടത്തിയതെന്നും ഇക്കാര്യത്തിൽ അനാവശ്യവിവദമുണ്ടാക്കേണ്ടതില്ലെന്നും ബോർഡ് പ്രസിഡന്റ് അറിയിച്ചു