അപകട മുനമ്പിൽ കേരളം, പ്രതിരോധ നടപടി ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷിയോഗം
വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം പാര്‍ട്ടികളുടെയും നിലപാട്. അങ്ങനെയെങ്കിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനങ്ങളാകും ഇന്ന് സ്വീകരിക്കുകയെന്നാണ് വിവരം.
തിരുവനന്തപുരം: പ്രതിദിന രോഗബാധിതരുടെ എണ്ണം 7000 ത്തിന് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധനടപടി ചർച്ച ചെയ്യാൻ സംസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. വീണ്ടും ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. അങ്ങനെയെങ്കിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനങ്ങളാകും ഇന്ന് സ്വീകരിക്കുകയെന്നാണ് വിവരം. പൊലീസിനെ അടക്കം ഉപയോഗിച്ചാകും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശനമാക്കുക. ശിക്ഷാനടപടികളും കടുപ്പിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്നു ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ ആൾക്കൂട്ട സമരങ്ങൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ബിജെപി ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.