Asianet News MalayalamAsianet News Malayalam

ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കണം; തീർത്ഥജലം തളിക്കരുത്, പ്രസാ​ദവിതരണം പാടില്ല

വി​ഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയിൽ തൊടാൻ പാടില്ല. പ്രസാദവിതരണവും തീർത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി. 

covid norms and conditions for opening religious centres
Author
Thiruvananthapuram, First Published Jun 5, 2020, 6:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് കേന്ദ്രനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി​ഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയിൽ തൊടാൻ പാടില്ല. പ്രസാദവിതരണവും തീർത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്രനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.

ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണം. 

എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡി​ഗ്രി സെല്‍ഷ്യസിൽ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം.

രോഗപ്പകര്‍ച്ചയുടെ സാധ്യത തടയണം. പ്രസാദവും തീര്‍ത്ഥ ജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര ദ്രാവക വസ്‍തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്‍റെയും നിലപാട്. അസുഖബാധിതനായ വ്യക്തി ആരാധനാലയത്തില്‍ എത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കേന്ദ്ര മാനദണ്ഡം സംസ്ഥാനത്ത് നടപ്പിലാക്കും.

ആരാധനാലയങ്ങളില്‍ ആഹാര സാധനങ്ങളും നൈവേദ്യങ്ങളും വിതരണം ചെയ്യുന്നതും ഒഴിവാക്കണം. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മമവും നല്‍കരുത്. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഒരുസമയം എത്രപേര്‍ വരണമെന്നതില്‍ ക്രമീകരണം വരുത്തും. നൂറ് ചതുരശ്രമീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍ ഒരുസമയംഎത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ വരുന്നവരുടെ പേരും ഫോണ്‍ നമ്പറും ശേഖരിക്കും. പേന വരുന്നവര്‍ തന്നെ കൊണ്ടുവരണം. 

 

Follow Us:
Download App:
  • android
  • ios