രോഗം സ്ഥിരീകരിച്ച് പത്താം ദിവസം പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇവര്‍ക്കായി ഉപയോഗിക്കുന്ന പരിശോധനാസംവിധാനങ്ങൾ സമൂഹത്തിലെ മറ്റുള്ള വിഭാഗക്കാര്‍ക്കായി മാറ്റണമെന്നും സമിതി നിര്‍ദേശം

കൊല്ലം: സംസ്ഥാനത്തെ നിലവിലെ കൊവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡം മാറ്റണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇവര്‍ക്കായി ഉപയോഗിക്കുന്ന പരിശോധനാസംവിധാനങ്ങൾ സമൂഹത്തിലെ മറ്റുള്ള വിഭാഗക്കാര്‍ക്കായി മാറ്റണമെന്നും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടും. തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിലെങ്കിലും നിലവിലെ ചികില്‍സ സംവിധാനങ്ങള്‍ കിടത്തി ചികിൽസക്ക് തികയാതെ വരും. ഈ സാഹചര്യം ഒഴിവാക്കണം. ഇതിനായി ലക്ഷണങ്ങളില്ലാത്ത രോഗികളേയും ചെറിയ ലക്ഷണങ്ങളുള്ളവരേയും 10ാം ദിവസം പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യണം.

Add Asianetnews as a Preferred SourcegooglePreferred

ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അത് കുറയുന്ന മുറയ്കക്ക് 10ാം ദിവസമോ 14ാം ദിവസമോ ഡിസ്ചാര്‍ജ് നല്‍കണം. ഈ സമയത്ത് രോഗം പടര്‍ത്താനുള്ള സാധ്യത തീരെ ഇല്ലെന്നും പരിശോധന സംവിധാനങ്ങള്‍ ഇത്തരക്കാര്‍ക്കായി ഉപയോഗിക്കുന്നത് അനാവശ്യ ചെലവാണെന്നും വിദഗ്ധ സമിതി പറയുന്നു. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും രോഗബാധ ഉണ്ടായാല്‍ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ എല്ലാവരേയും നിരീക്ഷണത്തില്‍ വിടുന്ന ഇപ്പോഴത്തെ രീതിക്ക് മാറ്റം വരുത്തണം. ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ച് ഹൈറിസ്ക് , ലോ റിസ്ക് വിഭാഗങ്ങളായി തിരിച്ചുവേണം നടപടി എടുക്കേണ്ടതെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.