കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടേത്, പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി
സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്ക്കരിക്കാനായി വിട്ടുനൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം സംസ്ക്കാരത്തിന് വിട്ട് നൽകിത്. സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്.
രണ്ട് ദിവസം മുമ്പാണ് കാൽ വഴുതി വെള്ളത്തിൽ വീണ് വള്ളി മരിച്ചത്. ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികളുമായി പൊലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹമെന്ന് കരുതി കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹം സംസ്ക്കരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ പിഴവിൽ അന്വേഷണം ആരംഭിച്ചു.