കൂടുതൽ കൊവിഡ് കേസുകൾ; ഉദ്യോഗസ്ഥർക്കിടയിലും ആശങ്ക, വയനാടും പാലക്കാടും അതീവ ജാഗ്രതയിൽ
പരിശോധനാ കേന്ദ്രത്തിലെത്തുന്നതിന് പോലും മുന്‍പ് ഇവരുമായി അടുത്തിടപഴകുന്നവരാണ് പൊലീസ്, റവന്യൂ മുതലായ വിവിധ വകുപ്പുദ്യോഗസ്ഥർ. ഇവർ എത്രത്തോളം സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യമായി ചിന്തിക്കുന്നില്ല.
മാനന്തവാടി: വയനാട്ടില്‍ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് രോഗബാധയുണ്ടായത് വിവിധ വകുപ്പുദ്യോഗസ്ഥർക്കിടിയിലും പൊതു ജനങ്ങളിലും ആശങ്ക ഉയർത്തി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും, അതിർത്തികളിലടക്കം താഴെ തട്ടിലെ ഉദ്യോഗസ്ഥർ പണിയെടുക്കുന്നത് കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ്.
ആറ് അതിർത്തി ചെക്പോസ്റ്റുകളിലൂടെ ദിവസവും ആയിരക്കണക്കിന് മലയാളികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇവരില്‍ പലരും വരുന്നത് ചെന്നൈ ബാംഗ്ലൂർ തുടങ്ങിയ വന്‍തോതില്‍ രോഗപകർച്ചയുണ്ടായ മേഖലകളില്‍നിന്നാണ്. എന്നാല്‍ പരിശോധനാ കേന്ദ്രത്തിലെത്തുന്നതിന് പോലും മുന്‍പ് ഇവരുമായി അടുത്തിടപഴകുന്നവരാണ് പൊലീസ്, റവന്യൂ മുതലായ വിവിധ വകുപ്പുദ്യോഗസ്ഥർ. ഇവർ എത്രത്തോളം സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യമായി ചിന്തിക്കുന്നില്ല.
സുരക്ഷാ മുന്‍കരുതലിനായി പലരുടെയും മുഖത്ത് വിലകുറഞ്ഞമാസ്ക് മാത്രമാണുള്ളത്. അതിർത്തി കടന്നെത്തുന്നവരുമായി ഇടപഴകുന്നവർ കുറഞ്ഞത് എൻ95 മാസ്കുകളെങ്കിലും നിർബന്ധമായും ധരിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകർ നല്‍കുന്ന നിർദേശം. സ്വന്തം വാഹനമില്ലാതെ അതിർത്തി കടന്നെത്തുന്നവരുമായി യാത്ര ചെയ്യേണ്ടിവരുന്ന ടാക്സി ഡ്രൈവർമാർ, പരിശോധനാ കേന്ദ്രങ്ങൾക്കു സമീപത്തെ ചെറുകിട കച്ചവടക്കാർ തുടങ്ങിയവരും വേണ്ടത്ര സുക്ഷാ മുന്‍കരുതലുകൾ പാലിക്കുന്നില്ല.