സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗൺ; ചട്ടലംഘനത്തിന് ഇന്നലെ മാത്രം അറസ്റ്റിലായത് രണ്ടായിരം പേർ
ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്.
സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇന്നലെ ടിപിആർ 12 ല്‍ എത്തിയിരുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona