ബിൽ വരുമ്പോൾ ചർച്ച ആകാമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും ഉറപ്പ് നൽകി. ഇതിനോട് സിപിഐ യോജിച്ചു.
തിരുവനന്തപുരം: സിപിഐയുടെ (CPI) എതിർപ്പ് തള്ളി ലോകായുക്ത ഭേദഗതി ഓർഡിനൻസ് (Lokayukta Ordinance) പുതുക്കി ഇറക്കാൻ സർക്കാർ
തീരുമാനം. ഓർഡിനൻസിനെതിരെ മന്ത്രിസഭാ യോഗത്തിൽ റവന്യുമന്ത്രി കെ.രാജൻ എതിർപ്പ് പ്രകടിപ്പിച്ചു. കാലാവധി തീർന്ന ഓർഡിനൻസ് പുതുക്കൽ അജണ്ടയായി വന്നപ്പോഴാണ് മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർപ്പ് ഉയർത്തിയത്. സിപിഐ തീരുമാനം അനുസരിച്ചാണ് റവന്യുമന്ത്രി കെ രാജൻ ഓർഡിനൻസിനോട് പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും അറിയിച്ചത്. പൊതുസമൂഹത്തിൽ ഓർഡിനൻസിനെതിരെ പ്രതിഷേധം ഉണ്ടെന്നും കുടുതൽ രാഷ്ട്രീയ ചർച്ച വേണമെന്നും രാജൻ ആവശ്യപ്പെട്ടു.
എന്നാൽ ഓർഡിനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമാണെന്നും ഓർഡിനൻസിന് പകരം ഇനി ബിൽ നിയസഭയിൽ വരുമ്പോൾ വിശദമായ ചർച്ചയാകാമെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. കാബിനറ്റ് തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുന്ന പതിവില്ലാത്ത സാഹചര്യത്തിൽ എതിർപ്പ് പ്രകടപ്പിച്ച സിപിഐ മന്ത്രിമാരും വഴങ്ങി. ഐക്യകണ്ഠേന ഓർഡിനൻസ് പുതുക്കി ഇറക്കാൻ തീരുമാനിച്ചു.
'രാഷ്ട്രപതിയുടെ അനുമതിയില്ല, ഭരണഘടനാവിരുദ്ധം'; ലോകായുക്ത ഭേദഗതിക്കെതിരായ ഹർജി ഹൈക്കോടതിയിൽ
അതേ സമയം സിപിഐ ഭിന്ന നിലപാട് ആവർത്തിക്കുന്നത് സിപിഎമ്മിന് തലവേദനയാണ്. മന്ത്രിസഭയിലും മുന്നണിയിലുമുള്ള ഭിന്നത പ്രതിപക്ഷം വീണ്ടും മുതലാക്കാൻ സാധ്യതയുണ്ട്. ഓർഡിനൻസ് ആദ്യം കാബിനറ്റ് അംഗീകരിച്ചപ്പോൾ സിപിഐ മന്ത്രിമാർ യോജിച്ചതിൽ പാർട്ടിയിൽ വലിയ എതിർപ്പുണ്ടായിരുന്നു. നേതൃത്വം കടുപ്പിച്ചതോടെ ആഴ്ചകൾക്ക് മുമ്പ് ചേർന്ന മന്ത്രിസഭാ യോഗത്തിൽ കെ രാജൻ പാർട്ടിയുടെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രശ്നത്തിൽ ഉഭയകക്ഷിചർച്ച നടത്താമെന്ന് കോടിയേരി അറിയിച്ചെങ്കിലും ചർച്ച നടക്കാത്തതിലും സിപിഐക്ക് അമർഷമുണ്ട്. ഓഡിനൻസ് നേരത്തെ ഗവർണ്ണർ അംഗീകരിച്ചതിനാൽ പുതുക്കി ഇറക്കലിൽ രാജ്ഭവൻ എതിർക്കാനിടയില്ല.
