'പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്ത് വരുമെന്നാണ് വിശ്വാസം', മോൻസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതികരിച്ച് കാനം
പൊലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവർത്തർക്കും മോൻസനുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം ദില്ലിയില്‍ പറഞ്ഞു.
ദില്ലി:പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി (monson mavunkal) ബന്ധപ്പെട്ട് കേസില്‍ പൊലീസ് അന്വേഷിച്ച് എല്ലാം പുറത്തുകൊണ്ടുവരുമെന്ന വിശ്വാസമുണ്ടെന്ന് സിപിഐ( cpi )സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ kanam rajendran. കൊച്ചി മെട്രോ എം ഡി കൂടിയായ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ രാജിവെക്കണോ എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. പൊലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവർത്തർക്കും മോൻസനുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം ദില്ലിയില്‍ പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയതായിരുന്നു അദ്ദേഹം.
അതിനിടെ പുരാവസ്തു തട്ടിപ്പുക്കേസ് പ്രതി മോൻസൻ മാവുങ്കലുമായി അടുപ്പമുള്ള പ്രവാസി വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്നാരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. മോൻസൻ ജോസഫിനെ പോലൊരു തട്ടിപ്പുകാരന് കാവൽ നിൽക്കുന്ന കേരള പൊലീസാണ് ജനത്തെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് പരിഹസിച്ച മുരളീധരൻ മോൻസന്റെ മ്യൂസിയത്തിലെ ചെമ്പോല കാട്ടിയാണ് ശബരിമലയിലെ നടപടിയെ സർക്കാർ ന്യായീകരിച്ചതെന്നും കുറ്റപ്പെടുത്തി. കള്ളന് കഞ്ഞി വെക്കുന്ന ഇടത് സർക്കാരിന്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറിയെന്നും തട്ടിപ്പുകാർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്ന അവസ്ഥയാണെന്നും മുരളീധരൻ ആരോപിച്ചു.