ചിന്തയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നുമാണ് നവയുഗത്തിലെ വിമര്‍ശനം.

തിരുവനന്തപുരം: സിപിഎം രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ (Chintha Magazine) വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം (Navayugam) . ചിന്തയയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നുമാണ് നവയുഗത്തിലെ വിമര്‍ശനം. നക്സല്‍ബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തലുണ്ട്. ഇഎംഎസിനെയും രൂക്ഷമായി നവയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചത് ഇഎംഎസ് ആണെന്നാണ് നവയുഗത്തിലെ ആരോപണം. 

ഇ രാമചന്ദ്രനാണ് ചിന്തവാരികയിൽ സിപിഐയെ വിമർശിക്കുന്ന ലേഖനമെഴുതി തുടക്കം കുറിച്ചത്. സിപിഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായി അവതരിപ്പിച്ച രേഖയിൽ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി നിലകൊള്ളുമെന്ന പരാമർശത്തിന് എതിരെയായിരുന്നു ലേഖനം. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാ‍ർ എന്നിങ്ങനെയായിരുന്നു ചിന്തയിലെ വിമർശനം. ഇതിന് പിന്നാലെ ലേഖനത്തിന് പാ‍ർട്ടി പ്രസിദ്ധീകരണത്തിലൂടെ മറുപടി നൽകുമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ലേഖനത്തിന് എതിരെ സിപിഐ രംഗത്ത് എത്തിയതോടെ അത് ലേഖനമല്ലെന്നും വെറുമൊരു കത്താണ് പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞത്. 

1964 ലെ പിളർപ്പിന്റെ കാലം മുതലുള്ള കാര്യങ്ങളിൽ സിപിഎമ്മും സിപിഐയും നിരന്തരം പരസ്പരം കുറ്റപ്പെടുത്താറുണ്ട്. രണ്ട് പാർട്ടികളുടെയും പാർട്ടി കോൺഗ്രസുകൾ നടക്കാനിരിക്കെ പഴയ തർക്കങ്ങൾ തന്നെ പൊടിതട്ടിയെടുക്കുകയാണ് ഇരുവരും.