പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടതു കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിനോയ് വിശ്വം.
കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടതു കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ഉപനേതാവായി ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെക്കുന്നത്. എന്നാൽ, ഇക്കുറി അതിന് മാറ്റം വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. ആവശ്യം ന്യായമാണെന്നും പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചോദിച്ചതെന്നും ബിനോയ് വിശ്വം അറിയിച്ചു. ചർച്ച തുടരുകയാണ്. സിപിഐക്ക് ആ സ്ഥാനം കിട്ടിയിരിക്കും. ഉപനേതാവായി ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. അത് സെക്കൻഡുകൾ കൊണ്ട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ സിപിഐയും വിമർശിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായ വ്യാഖ്യാനിക്കുന്ന ഭാഗമാണ് അത്. വന്ദേമാതരം മുഴുവനായി ചൊല്ലേണ്ട എന്നത് കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നാൽ, കോൺഗ്രസ് നിഷ്കരുണം അത് നടപ്പിലാക്കി. ആ ഭാഗം ഒഴിവാക്കണമായിരുന്നുവെന്നാണ് സിപിഐ വിമർശനം.

