ടിപി അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് കാനത്തിന് സിപിഎം വിലക്കെന്ന് ആര്‍എംപി: നിഷേധിച്ച് കാനം
'ആദ്യം പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കാനം പിന്നീട് പിന്മാറി. പിന്‍മാറിയത് സിപിഎം വിലക്കിയതുകൊണ്ടാണെന്ന് കാനം പറഞ്ഞു'വെന്നും എന്‍ വേണു
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം വിലക്ക്. സിപിഎം ഇടപെട്ടാണ് കാനത്തെ വിലക്കിയതെന്ന് വെളിപ്പെടുത്തലുമായി ആര്‍എംപി നേതാവ് എന്‍ വേണു രംഗത്തെത്തി. 'ആദ്യം പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കാനം പിന്നീട് പിന്മാറി. പിന്‍മാറിയത് സിപിഎം വിലക്കിയതുകൊണ്ടാണെന്ന് കാനം പറഞ്ഞു'വെന്നും എന്‍ വേണു പറഞ്ഞു . 'കാനത്തിന് പിന്നാലെ ജനതാദൾ ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും പരിപാടിയിൽ നിന്ന് പിന്മാറി'.
ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടി.പി ഭവന്‍ ഉദ്ഘാടനം.ടി.പി ചന്ദ്രശേഖരന്‍റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി.പി ഭവന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു. 'കടുത്ത സംഘർഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കൾ തങ്ങളുടെ സെമിനാറുകളിൽ പങ്കെടുത്തിരുന്നു. സിപിഎം സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണമെന്നും ആര്‍എംപി ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ജനുവരി രണ്ടിന് മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് ആർഎംപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതെന്ന് കാനം പ്രതികരിച്ചു. ആർഎംപി നേതാക്കൾ ക്ഷണിച്ചപ്പോൾ തന്നെ അസൗകര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഎമ്മിനെ പൂര്‍ണമായി ഒഴിവാക്കി കോണ്‍ഗ്രസിനും മുസ്‍ലിം ലീഗിനും വലിയ പ്രാമുഖ്യം കൊടുക്കുന്ന പരിപാടിയിലേക്ക് പോകേണ്ടതില്ലെന്ന ആലോചനയുണ്ടായതായി ജനതാദള്‍ നേതാക്കളും പ്രതികരിച്ചു.
"