കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഐഎം നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. സിപിഐഎം ജില്ലാ കമ്മിറ്റിയെയും കേസിൽ പ്രതിയാക്കിയെങ്കിലും ആരും ഹാജരായില്ല തുടർന്ന് കോടതി ഈ മാസം 21ന് ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഐഎം നേതാക്കൾ കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. മുൻ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്‌ദീൻ, കെ രാധകൃഷ്ണൻ, എം എം വർഗീസ് അടക്കം 8 പ്രതികൾക്കാണ് ജാമ്യം എടുക്കാൻ എത്തിയത്. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായാണ് പ്രതികൾ കോടതിയിൽ ഹാജരായത്. സിപിഐഎം ജില്ലാ കമ്മിറ്റിയെയും കേസിൽ പ്രതിയാക്കിയെങ്കിലും ആരും ഹാജരായില്ല തുടർന്ന് കോടതി ഈ മാസം 21ന് ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. പാർട്ടിയെ തകർക്കുകയാണ് ലക്ഷ്യമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപണ ഇടപാട് കേസിലെ രണ്ടാം കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള 28 പേരോടാണ് ജാമ്യം എടുക്കാൻ കോടതി നിർദേശിച്ചത്. ഇതിൽ 8 പേർ ഇന്ന് ഹാജരായി. ബാക്കിയുള്ളവർ 21ന് ഹാജരാവണം. കേസിൽ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയയുള്ള നടപടിയാണ് ഇന്ന് നടന്നത്. തെറ്റ് ചെയ്തതുകൊണ്ടല്ല സിപിഐഎം പ്രവർത്തകരായത് കൊണ്ടാണ് കേസിൽ പ്രതിചേർത്തത് എന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.
കേസിൽ 68ാം പ്രതിയാണ് സിപിഐഎം പാർട്ടി. പാർട്ടിയെ പ്രതിനിധീകരിച്ച് 21ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി ഹാജരാകണം. ഇക്കാര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കും എന്നാണ് പാർട്ടി നിലപാട്. കേസിലാകെ 83 പ്രതികളാണ് ഉള്ളത്. കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നാണ് ഇഡി കണ്ടെത്തൽ.

