പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 

മലപ്പുറം: സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ അധ്യാപകനുമായ കെ.വി.ശശികുമാറിനെതിരായ പോക്സോ കേസിൽ (Malappuram Pocso Case) നിലപാട് വ്യക്തമാക്കി പാ‍ര്‍ട്ടി മലപ്പുറം ജില്ലാ നേതൃത്വം. ശശികുമാറിൻ്റെ (KV Sasikumar) അറസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ആരോപിച്ചു.

പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പാ‍ര്‍ട്ടി ഇടപെട്ട് ശശികുമാറിനെതിരായ പീഡനപരാതികൾ ഒതുക്കിതീ‍ര്‍ക്കാൻ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്. പോക്സോ കേസ് പരാതി ഉയ‍ര്‍ന്നപ്പോൾ തന്നെ പാര്‍ട്ടിയിൽ നിന്നും ശശികുമാറിനെ പുറത്താക്കിയതാണെന്നും ഇ.എൻ.മോഹൻദാസ് വ്യക്തമാക്കി. 

അതേസമയം പോക്സോ കേസില്‍ അറസ്റ്റിലായ കെ.വി.ശശികുമാര്‍ നിലവിൽ റിമാന്‍ഡിലാണ്. മഞ്ചേരി പോക്സോ കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശശികുമാറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വയനാട് മുത്തങ്ങയിലെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ച പൊലീസ് ഹോം സ്റ്റേയിലെത്തി ഇയാളെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം. വിശദ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടര്‍നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു

മോശം ഉദ്ദേശത്തോടെ ശശികുമാ‍ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന പരാതിയുമായി നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നു. എന്നാൽ നിലവിൽ ഒരു പോക്സോ കേസ് മാത്രമാണ് ഇയാളുടെ പേരിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിരമിക്കൽ ദിനത്തിൽ ശശികുമാ‍ര്‍ ഫേസ്ബുക്കിൽ ഇട്ട യാത്രയയപ്പ് ചിത്രങ്ങൾക്ക് കമൻ്റായാണ് വിദ്യാ‍ര്‍ത്ഥികൾ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തിയത്. 

ആറാം ക്ലാസുകാരിയിരിക്കെ തന്നോട് ശരീരഭാരങ്ങളിൽ സ്പരർശിച്ചതായി കാണിച്ച് പെൺകുട്ടിനൽകിയ പരാതിയിലാണ് വിവി ശശികുമാറിനെതിരെ പോക്സോ കെസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിചുഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ടായിരുന്നു. പിന്നാലെ കൂടുതൽ വിദ്യാ‍ര്‍ത്ഥികൾ പരാതിയുമായി രംഗത്ത് എത്തി. കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.92 മുതലുള്ള പരാതികളിതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുന്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പോലിസ് അറിയിച്ചു