കേരളത്തിൽ വിഷയങ്ങൾ മുന്നിലുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിഷയത്തിൽ ഇടപെടാൻ മടിക്കില്ല എന്ന സൂചനയാണ് ഇതിലൂടെ സീതാറാം യെച്ചൂരി നല്കിയത്.
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ കേന്ദ്ര തലത്തിലെ ചർച്ച ഒഴിവാക്കാൻ സംസ്ഥാന നേതൃത്വത്തിൻറെ ശ്രമം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്ത എന്തിനു ചർച്ച ചെയ്യണം എന്ന്, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു. നാളെ പിബിയിൽ ഇക്കാര്യം വരുമെന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു.
ഇ.പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നാണ് ഇന്ന് ദില്ലിയിൽ മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ഇതേക്കുറിച്ച് പിബിയിൽ ചർച്ചയുണ്ടാവില്ലെന്നും മാധ്യമസൃഷ്ടിയെക്കുറിച്ച് പിബിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നുമായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം. ഇപി ജയരാജനെതിരെ പി ജയരാജൻ ആരോപണം ഉന്നയിച്ച വിഷയത്തിൽ ആദ്യമായാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യേണ്ട വിഷയം ഇല്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി യോഗം തുടങ്ങും മുമ്പ് സ്വീകരിച്ചത്. ആദ്യ ദിനം യോഗം അവസാനിച്ചപ്പോഴും സംസ്ഥാന സെക്രട്ടറി ഇതേ നിലപാട് ആവർത്തിച്ചു.
ഇന്ന് യോഗത്തിൽ വിഷയം ചർച്ചയായില്ല. എന്നാൽ നാളെ ഇക്കാര്യത്തിൽ ചർച്ച നടന്നേക്കും. ആരെങ്കിലും ഉന്നയിച്ചാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ തേടും എന്ന സൂചനയാണ് കേന്ദ്ര നേതാക്കൾ നല്കിയത്. ചർച്ചയ്ക്കുള്ള സാധ്യത തള്ളാതെയാണ് രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസാരിച്ചത്. കേരളത്തിൽ വിഷയങ്ങൾ മുന്നിലുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. വിഷയത്തിൽ ഇടപെടാൻ മടിക്കില്ല എന്ന സൂചനയാണ് ഇതിലൂടെ സീതാറാം യെച്ചൂരി നല്കിയത്.
അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്ന നിലപാടാണ് കേന്ദ്ര നേതാക്കൾക്കുള്ളത്. വിഷയം വലിയ വിവാദമായി മാറിയ സാഹചര്യത്തിൽ ഇക്കാര്യം അവഗണിച്ചു പോകേണ്ടതില്ല എന്ന് നേതൃത്വം കരുതുന്നു. അന്വേഷണമുണ്ടായാൽ അതിൻറെ റിപ്പോർട്ട് അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലുമെത്തിയേക്കാം. പിബിക്കു മുന്നോടിയായി എകെജി ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ടു. വിഷയത്തിൽ പരസ്യവിവാദം തണുപ്പിക്കാനുള്ള നീക്കമാണ് തല്ക്കാലം സംസ്ഥാന നേതാക്കളിൽ കാണുന്നത്.
