'പ്രണയവും വിവാഹവും മനുഷ്യനുള്ള കാലം മുതലുള്ളത്', അതിന് മത പരിവേഷം നൽകരുതെന്ന് കാനം
നർക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേൽ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
കണ്ണൂർ: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേൽ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മനുഷ്യനുള്ള കാലം മുതൽ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നൽകരുത്. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ല. പ്രതിപക്ഷം വിഷയം ചർച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.
പാലാ ബിഷപ്പിനെ അനുകൂലിച്ചും എതിർത്തും നാർക്കോട്ടിക് ജിഹാദ് വിവാദം രണ്ടാഴ്ചയിലേക്ക് കടക്കുമ്പോഴും സർക്കാരിന് അനക്കമില്ല. ഇത് അവസരമാക്കിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കങ്ങൾ. മതനേതാക്കളെ പ്രത്യേകം കണ്ട നേതാക്കളുടെ അടുത്ത നീക്കം ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണ്.സർവകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കൾ പിന്നാലെ കർദിനാൾ ക്ലിമ്മീസിന്‍റെ നേതൃത്വത്തിലുള്ള സർവമത സംഘം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാകാത്തതും കോണ്‍ഗ്രസ് ആയുധമാക്കുന്നുണ്ട്. മുഖ്യമന്ത്രി സമവായ ചർച്ചക്ക് മുൻകയ്യെടുക്കാത്തതിനെ ഇന്നും കെപിസിസി അദ്ധ്യക്ഷൻ അതിരൂക്ഷമായി വിമർശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona