പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാൻ ഉത്തരവിടുക, ആർആർടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം സമരം

മൂന്നാര്‍: കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാൻ ഉത്തരവിടുക, ആർ ആർ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം സമരം. ഇന്നലെ ഉച്ചയോടെയാണ് ഡീൻ കുര്യാക്കേോസ് മൂന്നാറിൽ നിരാഹാര സമരം തുടങ്ങിയത്. സമരത്തോട് അനുഭാവപൂർവ്വമായ നിലപാട് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്നാണ് ഡീൻ കുര്യാക്കോസിന്‍റെ നിലപാട്. ഇതിനിടെ മൂന്നാറിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കാൻ വനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താൻ ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ ഇടത് നേതാക്കൾ മുഖ്യമന്ത്രിയെ കാണും.

ഡീൻ കുര്യാക്കോസ് എംപിയുടെ സമരത്തിനെതിരെ സിപിഎം രംഗത്തെത്തി.സമരം രാഷ്ട്രീയ താൽപ്പര്യത്തോടെയെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വ‍ർഗീസ് പറഞ്ഞു.അതു കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചയുടനെ സമരവുമായി രംഗത്തെത്തിയത്.അരിക്കൊമ്പൻ വിഷയം വന്നപ്പോൾ പടയപ്പ പ്രശ്നക്കാരനല്ലെന്ന് പറഞ്ഞയാളാണ് ഡീൻ കുര്യാക്കോസ്.ഉണ്ടിരുന്ന നായർക്ക് ഉൾവിളി ഉണ്ടായി എന്നതു പോലെയാണ് ഡീനിന്‍റെ സമര പ്രഖ്യാപനമെന്നും അദ്ദേഹം പരിഹസിച്ചു