സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവം; ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി മുരളി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി. അമ്പലപ്പുഴ പൊലീസിനെതിരെയാണ് ബ്രാഞ്ച് സെക്രട്ടറി മുരളി തോട്ടപ്പള്ളിയുടെ പരാതി.
ആലപ്പുഴ: തോട്ടപ്പള്ളിയിൽ സിപിഎം (cpm) പ്രാദേശിക നേതാവിനെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി മുരളി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി. അമ്പലപ്പുഴ പൊലീസിനെതിരെയാണ് ബ്രാഞ്ച് സെക്രട്ടറി മുരളി തോട്ടപ്പള്ളിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് സജീവന്‍റെ തിരോധാനത്തിൽ, അന്വേഷണത്തിന്‍റെ ഭാഗമായി മുരളിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടര്‍ന്ന് എസ്ഐ സംഘവും അതിക്രൂരമായി മർദ്ദിച്ചെന്ന് മുരളി പറയുന്നു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ മുരളി ഡിപിജിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. എന്നാൽ മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു. സെപ്റ്റംബർ 29 നാണ് മത്സ്യതൊഴിലാളിയായ സിപിഎം പ്രവർത്തകൻ സജീവനെ കാണാതാവുന്നത്. സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി ഒരു വിഭാഗം സജീവനെ തട്ടിക്കൊണ്ട് പോയതാണെന്ന ആക്ഷേപം ശക്തമാണ്. സജീവന്‍റെ തിരോധാനത്തിൽ ശക്തമായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് അമ്പലപ്പുഴ പൊലീസ് പറയുന്നത്.