'ജെഎന്‍യുവില്‍ മോദി മോഡല്‍ അടിയന്തരാവസ്ഥ'; പൊലീസ് നടപടിയെ അപലപിച്ച് സിപിഎം
കേന്ദ്രസര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഡിസംബറില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപിഎം.
ദില്ലി: ജെഎന്‍യുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഎം. ജെഎന്‍യുവില്‍ നടത്തുന്നത് മോദി മോഡല്‍ അടിയന്തരാവസ്ഥയാണ്. ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഡിസംബറില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപിഎം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സർക്കാർ പൊതുനിക്ഷേപം ഉയർത്താനുള്ള നടപടി സ്വീകരിക്കണം. എന്നാൽ സർക്കാർ സ്വകാര്യ വൽക്കരണത്തിനാണ് ഊന്നൽ നല്‍കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
യുഎപിഎ വിഷയത്തില്‍ സിപിഎം നിലപാട് വീണ്ടും യെച്ചൂരി ആവര്‍ത്തിച്ചു. യുഎപിഎയ്‍ക്ക് എതിരാണ് സിപിഎം. പക്ഷെ രാജ്യത്ത് യുഎപിഎ നിലനിൽക്കുന്നുണ്ട്. യുഎപിഎയുടെ ഇരകളിൽ അധികവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിലെ പാർട്ടി നേതാക്കൾക്ക് യുഎപിഎയിലുള്ള പാർട്ടി നിലപാട് നന്നായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.