സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. പ്രതീക്ഷിക്കാത്ത ഫലമാണുണ്ടായതെന്നും, മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്നും കെ കെ ശൈലജയും വ്യക്തമാക്കി. തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം പാർട്ടി നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും കെ കെ ശൈലജയും പ്രതികരിച്ചു. മാറ്റമോ തിരുത്തലോ വേണമെങ്കിൽ പാർട്ടി വരുത്തുമെന്ന് ശൈലജ വ്യക്തമാക്കിയപ്പോൾ, തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്നും, പരിശോധിക്കുമെന്നുമാണ് ശ്രീമതി ടീച്ചർ പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും പി കെ ശ്രീമതി പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിയതും സൗജന്യ ബസ് യാത്രയും സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലതെന്ന് പറഞ്ഞ കെ കെ ശൈലജ, മുതിർന്ന പി ബി അംഗമാണ് പിണറായി വിജയനെന്നും തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും പ്രതികരിച്ചു.


