എ കെ ബാലന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം, 'മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മറക്കരുത്'
'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും' എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.

പാലക്കാട് : പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമർശനം. ബിജെപി നേതാവ് സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് കേന്ദ്ര കമ്മറ്റിയംഗത്തിനെതിരെ രൂക്ഷ വിമർശനം ജില്ലാ സമ്മേളനത്തിലുയർന്നത്. 'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും' എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.
ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു.
നേരത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം.
അഞ്ചലിൽ 9 വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സി പി എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ച൪ച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും, ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടു. വിഷയം അറിഞ്ഞത് പോലും വിവാദമായ ശേഷമാണെന്നും വിഷയത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതായും പ്രാദേശിക നേതാക്കൾ ച൪ച്ചയിൽ പറഞ്ഞു. വിവാദം ഉണ്ടായ ആദ്യഘട്ടത്തിൽ പ്രാദേശിക നേതൃത്വം പ്രതിരോധത്തിലായെന്നും നേതാക്കൾ ച൪ച്ചയിൽ പറഞ്ഞു.