എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് എംവി ഗോവിന്ദൻ. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ. വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാട് ഉണ്ടെന്നും എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ണൂർ: എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്നതല്ല തൻ്റെ വ്യക്തിത്വം. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണം. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ. വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാട് ഉണ്ട്. എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മനസിൽ കണക്ക് കൂട്ടി ചോദ്യം ചോദിച്ചാൽ മറുപടി ഇല്ല. അവര് നിലപാട് എന്തെന്ന് പറഞ്ഞാൽ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് എംവി ഗോവിന്ദൻ ഒഴിഞ്ഞുമാറി.
വയനാട് ഫണ്ട് എവിടെയെന്ന് പ്രതിപക്ഷ നേതാവ് ഇപ്പോഴും പറയുന്നില്ല. ജോയിന്റ് അക്കൗണ്ട് എങ്കിൽ സത്യവാങ്മൂലത്തിൽ ഉണ്ടാകണം. ശവത്തിന്റെ പോക്കറ്റിന്റെ നിന്ന് പണം തട്ടി എന്ന മുഖ്യമന്ത്രിയുടെ ഉപമ വളരെ ശരിയാണ്. സ്ഥലം വാങ്ങിയത് മുതൽ തട്ടിപ്പാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് വേണ്ടി നടത്തിയ സർവ്വേ പോലും ഇടത് പക്ഷത്തിനു അനുകൂലമാണ്. പയ്യന്നൂർ വ്യാജ ഐഡി കാർഡുമായി ബന്ധപ്പെട്ട് കെസി വേണുഗോപാൽ അസംബന്ധം പറയുകയാണ്. ഒരു തെളിവുമില്ലാതെ നുണ പറയുന്നു. കെസി വേണുഗോപാൽ ഇരിക്കുന്ന സ്ഥാനത്തിന്റെ വില മനസ്സിലാക്കുന്നില്ല. യൂത്ത് കോൺഗ്രസ് വ്യാജ രേഖ ഉണ്ടാകുന്നത് മനസ്സിൽ വച്ചാണ് ഇത് പറയുന്നത്. തനിക്ക് കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടന ചുമതലയാണുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


