കൈവെട്ട് കേസിലെ ഒന്നാം പ്രതി മട്ടന്നൂരിൽ 13 വർഷങ്ങൾ സുഖിച്ച് താമസിച്ചുവെന്നത് കേരളം ഭീകരവാദികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നതിന്‍റെ  ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന്‍റെ കൈവെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരിൽ 13 വർഷങ്ങൾ സുഖിച്ച് താമസിച്ചുവെന്നത് കേരളം ഭീകരവാദികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നതിന്‍റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മട്ടന്നൂരാണ് സിപിഎമ്മിന്‍റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രം. അവിടെ നിന്നാണ് എൻഐഎ ഭീകരനെ പിടികൂടിയത്. പാർട്ടി ​ഗ്രാമങ്ങളിൽ മതഭീകരർ തഴച്ചു വളരുകയാണെന്നും തി അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഭീകരവാദികൾ ഒളിച്ചുകഴിഞ്ഞിരുന്നത് കാശ്മീരിലായിരുന്നുവെങ്കിൽ കാശ്മീർ സുരക്ഷിതമല്ലെന്ന് ഇപ്പോൾ അവർക്ക് മനസിലായി. ഇന്ത്യയിൽ ഭീകരവാദത്തിന്‍റെ കേന്ദ്രമായി കേരളം മാറി. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.

നേരത്തെ കനക മലയിൽ വെച്ചും എൻഐഎ ഭീകരരെ പിടിച്ചിരുന്നു. ഭീകരവാദികൾക്ക് പൊലീസിന്‍റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ്. 13 വർഷം ഒളിച്ചു താമസിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. കേരള സർക്കാരിന് ഇത് നാണക്കേടാണ്. ഭീകരവാദിക്ക് പ്രദേശിക സഹായം ലഭിച്ചുവെന്ന് തന്നെയാണ് എൻഐഎ പറയുന്നത്. എന്തുകൊണ്ടാണ് കണ്ണൂരിൽ ഭീകരവാദികൾക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്നത് അന്വേഷിക്കണം. ഐഎസ് റിക്രൂട്ട്മെൻ്റ് നടന്നത് കൂടുതലും കണ്ണൂരിലാണ്. വോട്ടിന് വേണ്ടിയാണ് സിപിഎം മതഭീകരവാദികളെ പിന്തുണയ്ക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.